ധാക്ക: ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അറുതി വരുത്തിയ വിപ്ലവത്തിന് ശേഷം ബംഗ്ലാദേശ് ഇന്ന് വിധിയെഴുതുകയാണ്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പുതിയ ബംഗ്ലാദേശിന്റെ ഭാവി തീരുമാനിക്കും.(Bangladesh Elections 2026, Muhammad Yunus casts his vote)
തിരഞ്ഞെടുപ്പിന് ശേഷം താനോ തന്റെ ഉപദേശക സമിതിയോ അധികാരത്തിൽ തുടരില്ലെന്ന് യൂനുസ് വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം “അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കൈമാറാനുള്ള അവസാന ഘട്ടമാണിത്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും വിജയിച്ച ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഇത്തവണ മത്സരരംഗത്തില്ല. പാർട്ടി നിരോധിക്കപ്പെട്ടതോടെ ബി.എൻ.പിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ് പ്രധാന പോരാട്ടം. 17 വർഷത്തെ പ്രവാസത്തിന് ശേഷം ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ബി.എൻ.പി നേതാവ് താരിഖ് റഹ്‌മാനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടപ്പെടുന്ന പ്രധാന വ്യക്തി.



