സിഡ്‌നി: സിറിയയിലെ ക്യാമ്പിൽ കഴിയുന്ന ഒരു ഓസ്‌ട്രേലിയൻ പൗരൻ രാജ്യത്തേക്ക് മടങ്ങുന്നത് തടയാൻ അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന ഭീകരവിരുദ്ധ നിയമങ്ങൾ പ്രയോഗിച്ച് ഓസ്‌ട്രേലിയൻ സർക്കാർ (Australia Bans Citizen Terror Laws Syria Camp). ഐസിസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങൾ കഴിയുന്ന വടക്കൻ സിറിയയിലെ ക്യാമ്പിൽ നിന്ന് 34 ഓസ്‌ട്രേലിയക്കാരെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഒരാൾക്ക് മടങ്ങിവരാൻ താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരെ രണ്ട് വർഷം വരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ സർക്കാരിന് അധികാരം നൽകുന്ന 2019-ലെ നിയമമാണ് ഇവിടെ പ്രയോഗിച്ചത്. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് അറിയിച്ചു. കുട്ടികൾ ഇത്തരം സാഹചര്യങ്ങളിൽ അകപ്പെട്ടത് നിർഭാഗ്യകരമാണെന്നും എന്നാൽ മാതാപിതാക്കളുടെ തെറ്റായ തീരുമാനങ്ങളാണ് ഇതിന് കാരണമെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.
സിറിയയിൽ നിന്നുള്ള കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധം ഉയരുന്നുണ്ട്. വലതുപക്ഷ പാർട്ടിയായ വൺ നേഷൻ പാർട്ടിക്ക് ജനപിന്തുണ വർദ്ധിക്കുന്നതിനിടയിലാണ് സർക്കാരിന്റെ ഈ നീക്കം. തിരിച്ചെത്തുന്നവർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് അന്വേഷിച്ചു വരികയാണെന്നും നിയമലംഘനം നടത്തിയവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി.
Summary: Australia has issued a temporary exclusion order against one of its citizens currently held in a Syrian detention camp, preventing their return under strict anti-terror laws.



