ന്യൂയോർക്ക്: നീണ്ട കാത്തിരിപ്പിനൊടുവിൽ മനുഷ്യനെ വീണ്ടും ചന്ദ്രന്റെ അരികിലെത്തിച്ച നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കി യാത്രികർ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.37-ന് പേടകം ഭൂമിയിൽ തൊടും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്തസമുദ്രത്തിലാണ് ‘ഒറയോൺ ഇന്റഗ്രിറ്റി’ എന്ന യാത്രാ പേടകം ലാൻഡ് ചെയ്യുക.(Artemis II crew makes history, Close to Earth)
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് 45 മിനിറ്റ് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടും. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിലെ കടുത്ത താപനിലയെ പ്രതിരോധിച്ചുള്ള ഇറക്കം ദൗത്യത്തിലെ ഏറ്റവും സങ്കീർണ്ണമായ ഭാഗമാണ്.
കടലിൽ ഇറങ്ങുന്ന പേടകത്തെയും നാല് യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ പി മുർത്ത എന്ന അത്യാധുനിക കപ്പൽ സജ്ജമാണ്. പേടകത്തിൽ നിന്നും പുറത്തെടുക്കുന്ന സഞ്ചാരികളെ ആദ്യം കപ്പലിൽ വെച്ച് പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം ഇവരെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്ക് മാറ്റും.
54 വർഷത്തിന് ശേഷം നടന്ന മനുഷ്യ ചാന്ദ്ര ദൗത്യം നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന ലോക റെക്കോർഡ് ഇതോടെ ആർട്ടെമിസ്-2 സംഘം സ്വന്തം പേരിലാക്കി. ചന്ദ്രന്റെ അത്യപൂർവ്വമായ ചിത്രങ്ങൾ പകർത്തിയ സംഘം, ഭാവിയിലെ മനുഷ്യവാസത്തിനുള്ള സാധ്യതകൾ തേടിയുള്ള പഠനങ്ങളിലും നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

