ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചു. ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ വ്യോമഗതാഗതത്തെ ബാധിച്ചിരിക്കുന്നത്.(US-Iran war fears, Major airlines cancel flights to Middle East)
എയർ ഫ്രാൻസ് ദുബായിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ടെൽ അവീവിലേക്കും ഗൾഫിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കുമുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കെ.എൽ.എം ടെൽ അവീവ്, ദുബായ്, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. ഇറാൻ, ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
ലുഫ്തൻസ ഇസ്രായേലിലേക്കുള്ള രാത്രികാല സർവീസുകൾ ഒഴിവാക്കി, പകൽ സമയം മാത്രമാക്കി ചുരുക്കി. യുണൈറ്റഡ് എയർലൈൻസ് എയർ കാനഡ എന്നിവ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. യുഎസ് നാവികപ്പട ഇറാനിലേക്ക് നീങ്ങുകയാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് യുദ്ധഭീതി വർധിപ്പിച്ചത്. സൈനിക നടപടിയുണ്ടാകില്ലെന്ന് ആദ്യം സൂചിപ്പിച്ചെങ്കിലും പിന്നീട് ട്രംപ് നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും ഇറാൻ തങ്ങളുടെ വ്യോമാതിർത്തി നാല് മണിക്കൂറോളം അടച്ചിട്ടിരുന്നു.



