കീവ്: യുദ്ധം അവസാനിപ്പിക്കാനായി അബുദാബിയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുടെ ആദ്യ ദിനം തന്നെ റഷ്യ ആക്രമണം നടത്തിയത് സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി.(Russia’s airstrike in Kyiv during peace talks, 1.2 million homes lose power)
യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ ഈ ചർച്ചകളെ മുഖവിലയ്ക്കെടുക്കാതെയാണ് റഷ്യ കീവിനെ ലക്ഷ്യമിട്ട് മിസൈലുകൾ വർഷിച്ചത്.
യുഎസിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന ചർച്ചകളിൽ ആദ്യഘട്ടം പൂർത്തിയായി. സംഘർഷം ലഘൂകരിക്കാനുള്ള അടുത്ത ഘട്ട ചർച്ചകൾ വരും ആഴ്ചകളിൽ അബുദാബിയിൽ തന്നെ തുടരുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പൂർണ്ണമായും പിന്മാറണമെന്ന കർശന നിലപാടിലാണ് യുക്രെയ്ൻ.
റഷ്യയുടെ ആക്രമണത്തിൽ കീവിലെ വൈദ്യുതി വിതരണ ശൃംഖല തകർന്നു. നഗരത്തിൽ മൈനസ് 10 ഡിഗ്രി സെൽഷ്യസ് അതിശൈത്യം തുടരുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഏകദേശം 12 ലക്ഷം വീടുകൾ ഇരുട്ടിലായതായി റിപ്പോർട്ട് ചെയ്തു. ഹീറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കാത്തത് അതിശൈത്യത്തിൽ നഗരവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.



