വാഷിങ്ടൺ: സ്വന്തം അതിരുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി അമേരിക്ക. സഖ്യകക്ഷികൾ അവരുടെ സൈനിക ആവശ്യങ്ങൾക്കായി അമേരിക്കയെ മാത്രം ആശ്രയിക്കരുതെന്ന് വ്യക്തമാക്കുന്ന പുതിയ ദേശീയ സൈനികതന്ത്രം ട്രംപ് ഭരണകൂടം പുറത്തിറക്കി. പടിഞ്ഞാറൻ അർധഗോളത്തിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ നയത്തിൽ പ്രഥമ പരിഗണന.(Allies must take care of their own security, US releases new defense policy with warning)
മുൻ യു.എസ്. സർക്കാരുകളെ ആശ്രയിച്ച് സ്വന്തം സൈനികാവശ്യങ്ങൾ നിറവേറ്റിയ യൂറോപ്യൻ-ഏഷ്യൻ സഖ്യകക്ഷികളെ രേഖ രൂക്ഷമായി വിമർശിക്കുന്നു. റഷ്യ, ഉത്തരകൊറിയ തുടങ്ങിയ ശത്രുക്കളെ നേരിടേണ്ട പ്രാഥമിക ഉത്തരവാദിത്വം ഇനി സഖ്യരാജ്യങ്ങൾ തന്നെ ഏറ്റെടുക്കണം.
2022-ലെ ബൈഡൻ സർക്കാരിന്റെ നയത്തിൽ നിന്ന് വ്യത്യസ്തമായി, ചൈനയെ അടിച്ചമർത്തുകയല്ല, മറിച്ച് ആദരപൂർവമായ ബന്ധവും നീതിപൂർവമായ വ്യാപാരവുമാണ് ലക്ഷ്യമെന്ന് രേഖ പറയുന്നു. അതേസമയം, ചൈനീസ് ഭീഷണി നേരിടുന്ന തയ്‌വാനെക്കുറിച്ച് രേഖയിൽ ഒരിടത്തും പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്.
റഷ്യൻ ഭീഷണിയെ നേരിടാൻ നാറ്റോയിലെ യൂറോപ്യൻ അംഗങ്ങൾക്കു കഴിയുമെന്ന് രേഖ വ്യക്തമാക്കുന്നു. നാറ്റോയിൽ യു.എസ്. തുടരുമെങ്കിലും യൂറോപ്പിന്റെ സുരക്ഷാ ഉത്തരവാദിത്വം അവർക്കായിരിക്കും. കാനഡ, മധ്യ-തെക്കൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവരുമായി സഹകരിക്കുമെങ്കിലും അവർ സ്വന്തം ഭാഗം കൃത്യമായി നിർവഹിച്ചില്ലെങ്കിൽ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിർണ്ണായക നടപടിയുമായി മുന്നോട്ടുപോകുമെന്ന് നയരേഖ മുന്നറിയിപ്പ് നൽകുന്നു.
പാനമ കനാൽ, ഗ്രീൻലൻഡ് എന്നിവിടങ്ങളിൽ യു.എസിന് പ്രവേശനം നേടിയെടുക്കുക എന്നത് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഗ്രീൻലൻഡ് വാങ്ങാനുള്ള ട്രംപിന്റെ ആഗ്രഹം ഇതിനോടകം തന്നെ യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.



