ധാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ പുറത്താക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിലവിലെ സാഹചര്യത്തിൽ ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ഹസീന, രാജ്യം ഇന്ന് ‘രക്തം പുരണ്ട ഭൂപ്രദേശമായി’ മാറിയെന്നും ആരോപിച്ചു.(Need elections under UN supervision, Sheikh Hasina against Yunus government)
തന്റെ സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് നിയമവാഴ്ച പൂർണ്ണമായും തകർന്നു. ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തി രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. നൂറുകണക്കിന് അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. യൂനസ് ഭരണകൂടം പ്രതികാര ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നത്. താൻ ഭരണത്തിലിരുന്ന കാലത്ത് പടുത്തുയർത്തിയ വികസനങ്ങളെല്ലാം പുതിയ ഭരണകൂടം നശിപ്പിച്ചതായും ഹസീന കുറ്റപ്പെടുത്തി.
അഭയാർത്ഥി ജീവിതത്തിനിടയിൽ ‘ഡെമോക്രസി ഇൻ എക്സൈൽ’ എന്ന നിലയിലാണ് ഹസീന തന്റെ പുതിയ സന്ദേശം അനുയായികൾക്കായി പങ്കുവെച്ചത്. തന്റെ അനുയായികൾക്കും അവാമി ലീഗ് പ്രവർത്തകർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.



