ന്യൂഡൽഹി: ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ ക്ഷേത്ര ഭരണസമിതി (BKTC) തീരുമാനിച്ചു. ചതുർധാം യാത്രയുടെ ഭാഗമായ ഈ ക്ഷേത്രങ്ങളുടെ പവിത്രതയും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി അറിയിച്ചു.
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് 45-ഓളം ക്ഷേത്രങ്ങളിലും ഈ വിലക്ക് ബാധകമാക്കാനാണ് നീക്കം. വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം പാസാക്കും. ദേവഭൂമിയുടെ സവിശേഷമായ മതപരമായ സ്വത്വം നിലനിർത്താനാണ് ഈ തീരുമാനമെന്ന് സമിതി വ്യക്തമാക്കി.
ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രിൽ 23-ന് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കും. കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി ശിവരാത്രി ദിനത്തിൽ പ്രഖ്യാപിക്കും.2027-ലെ അർധ കുംഭമേളയ്ക്ക് മുന്നോടിയായി ഹരിദ്വാറിനെയും ഋഷികേശിനെയും ‘സനാതന പവിത്ര നഗരങ്ങളായി’ പ്രഖ്യാപിക്കാനും ഉത്തരാഖണ്ഡ് സർക്കാരിന് പദ്ധതിയുണ്ട്. ഹരിദ്വാറിലെ ഗംഗാ തീരങ്ങളിൽ നേരത്തെ തന്നെ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കമുണ്ടായിരുന്നു.
ഉത്തരാഖണ്ഡ് സർക്കാരിന്റെയും ക്ഷേത്ര സമിതിയുടെയും ഈ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ദേശീയതലത്തിൽ തന്നെ വലിയ സംവാദങ്ങൾക്ക് കാരണമായേക്കും.



