ജറുസലേം: ഗാസയുടെ പുനരുദ്ധാരണത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ പാകിസ്താൻ അംഗമാകുന്നതിനെതിരെ കടുത്ത എതിർപ്പുമായി ഇസ്രയേൽ. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തെയും ഗാസയിലെ സമാധാന നീക്കങ്ങളിൽ പങ്കാളികളാക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് പാകിസ്താൻ ഉൾപ്പെടെ 22 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പിട്ടതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം.(Will not trust those who had supported terrorism, Israel will not accept Pakistan in the Board of Peace )
ഇസ്രയേൽ ധനമന്ത്രി നിർ ബർക്കത്ത് നൽകിയ അഭിമുഖത്തിലാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. ഖത്തറിനെയും തുർക്കിയെയും പോലെ പാകിസ്താനെയും ഈ പദ്ധതിയിൽ ഇസ്രയേൽ അംഗീകരിക്കില്ല. ഗാസയിലെ തീവ്രവാദ സംഘടനകളെ പാകിസ്താൻ പിന്തുണച്ചിട്ടുണ്ട്. അത്തരമൊരു രാജ്യത്തിന് ഗാസയുടെ പുനരുദ്ധാരണത്തിലോ സമാധാന സേനയിലോ സ്ഥാനമില്ല. അതേസമയം, ഐക്യരാഷ്ട്രസഭയേക്കാൾ മികച്ച സംവിധാനമാണ് ട്രംപിന്റെ ഈ പുതിയ പദ്ധതിയെന്ന് അദ്ദേഹം പ്രശംസിച്ചു.
ട്രംപിന്റെ പദ്ധതിയിൽ ചേരാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ തീരുമാനത്തിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ, ഉടമ്പടിക്കെതിരെ രംഗത്തെത്തി. ഐക്യരാഷ്ട്രസഭയെ മറികടന്ന് ഇത്തരം സമാന്തര സംവിധാനങ്ങളിൽ ചേരുന്നത് ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ ഹിതപരിശോധന വേണമെന്നുമാണ് അവരുടെ ആവശ്യം. പലസ്തീൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് ഈ പദ്ധതിയെന്ന് പാകിസ്താനിലെ തീവ്രവിഭാഗങ്ങളും കരുതുന്നു.



