ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്നും അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ് വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ സംഘർഷങ്ങളിൽ ഇതുവരെ 3,117 പേർ കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു. ഇതിൽ 2,427 പേർ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. കൊല്ലപ്പെട്ടവരിൽ 690 പേർ ഭീകരവാദികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണ്. വിദേശത്തുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരം ഭീകരവാദികൾ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇറാൻ അതിർത്തിയിലേക്ക് യുഎസ് യുദ്ധക്കപ്പലുകൾ നീങ്ങുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏത് തരത്തിലുള്ള സൈനിക നീക്കമുണ്ടായാലും അത് പൂർണ്ണയുദ്ധമായി കണക്കാക്കുമെന്നും എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയുമായുള്ള സഹകരണം തുടരാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും സയീദ് റെസ വ്യക്തമാക്കി. ഇറാനിൽ ആഭ്യന്തര പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാൻ ലോകമാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും സുരക്ഷാസേന പരമാവധി സംയമനം പാലിക്കുന്നുണ്ടെന്നുമാണ് ഇറാന്റെ വാദം. എന്നാൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ ഈ കണക്കുകളെയും വാദങ്ങളെയും തള്ളിക്കളയുകയാണ്.



