Sunday, February 8, 2026
HomeNationalഎയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്‌കാരം

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്‌കാരം

കൊച്ചി: വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന വിംഗ്‌സ് ഇന്ത്യ 2026ല്‍ പുരസ്‌കാരം സമ്മാനിക്കും. മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ജനുവരി 28നാണ് പുരസ്‌കാര വിതരണം.

കഴിഞ്ഞ മാസം രാജ്യത്തെ മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് സമയനിഷ്ഠയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസായിരുന്നു മുന്‍പന്തിയില്‍. അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ളീറ്റിലേക്ക് ഉള്‍പ്പെടുത്തിയ പുതിയ വിമാനങ്ങളില്‍ ലെതര്‍ സീറ്റുകള്‍, മൂഡ് ലൈറ്റിംഗ്, കൂടുതല്‍ നിശബ്ദമായ ക്യാബിന്‍, അധിക സ്റ്റോറേജിനായി വലിയ ഓവര്‍ഹെഡ് സ്‌പേസുകള്‍, ഓരോ സീറ്റിനും യുഎസ്ബി സി/എ ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിയവയുണ്ട്. പോയിന്റ്-ടു-പോയിന്റ് കണക്ടിവിറ്റിക്കപ്പുറം എയര്‍ ഇന്ത്യയുമായുള്ള കോഡ്ഷെയര്‍ പങ്കാളിത്തത്തിവും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്. ഇതിലൂടെ ഒരു സ്ഥലത്ത് നിന്നും യാത്രികര്‍ക്ക് ഒറ്റ പിഎന്‍ആറില്‍ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ദീര്‍ഘദൂര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാകും.

ദക്ഷിണേഷ്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, ഗള്‍ഫ് മേഖലകള്‍ എന്നിവിടങ്ങളിലെ 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഇന്ത്യയില്‍ 45 സ്ഥലങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വീസുകളുണ്ട്. 100ലധികം വിമാനങ്ങള്‍ ഉപയോഗിച്ച് പ്രതിദിനം 500ലധികം സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍ അതിവേഗം വളരുന്ന എയര്‍ലൈനാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന നിരയിലെ മൂന്നില്‍ രണ്ടിലധികവും പുതുതായി ഉള്‍പ്പെടുത്തിയ ബോയിംഗ്, എയര്‍ബസ് വിമാനങ്ങളാണ്.

വിമാനത്താവളങ്ങള്‍, വിമാനത്തുള്ളിലെ സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവ അനുദിനം മെച്ചപ്പെടുത്തകയാണ്. കൂടാതെ പ്രാദേശിക രുചികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഗോര്‍മേര്‍ ഭക്ഷണങ്ങളും ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നല്‍കുന്നത്.

ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നീ മൂന്ന് പ്രധാന ഹബ്ബുകള്‍ കേന്ദ്രീകരിച്ചാണ് വിമാന കമ്പനി പ്രവര്‍ത്തിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആഭ്യന്തര റൂട്ടുകളുടെ 80 ശതമാനവും മെട്രോ- നോണ്‍ മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്.

2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 120 ആഭ്യന്തര റൂട്ടുകളിലായി ആഴ്ചയില്‍ 1260 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം വളര്‍ച്ചയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 115 ശതമാനം ഉയര്‍ന്ന് ആഴ്ച തോറുമുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം 2700 ആയി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിലൂടെ യാത്ര ചെയ്ത രണ്ട് കോടി പേരില്‍ ഏകദേശം 1.5കോടി ആളുകളും ആഭ്യന്തര യാത്രികരായിരുന്നു. 2025ല്‍ 12 പുതിയ സ്റ്റേഷനുകളും എയര്‍ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

വിംഗ്‌സ് ഇന്ത്യയുടെ കഴിഞ്ഞ പതിപ്പില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ‘സസ്‌റ്റൈനബിലിറ്റി ചാമ്പ്യന്‍’ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates