വാഷിങ്ടൻ: യുഎസിലുടനീളം ആഞ്ഞടിക്കുന്ന അതിശക്തമായ ഹിമക്കാറ്റിനെത്തുടർന്ന് രാജ്യത്തെ വ്യോമ-ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും താറുമാറായി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തിങ്കളാഴ്ച മാത്രം 5,303 വിമാന സർവീസുകൾ റദ്ദാക്കി. 4,380 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.(Heavy snowstorm in America, More than 5,000 flights canceled)
കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഗതാഗത ശൃംഖലകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർ വലിയ ദുരിതത്തിലാണ്. ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കുകൾ പ്രകാരം, കോവിഡിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
അമേരിക്കൻ എയർലൈൻസിനെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. ഏകദേശം 900 സർവീസുകൾ അവർക്ക് റദ്ദാക്കേണ്ടി വന്നു. റിപ്പബ്ലിക് എയർവേയ്‌സ്, ജെറ്റ്ബ്ലൂ, ഡെൽറ്റ എയർലൈൻസ് എന്നിവയും വൻതോതിൽ സർവീസുകൾ വെട്ടിക്കുറച്ചു. ഹിമക്കാറ്റ് കാർഗോ വിമാനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്, ഇത് വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കുന്നു.
അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളെയും ഹിമക്കാറ്റ് നേരിട്ട് ബാധിച്ചു. മഞ്ഞുവീഴ്ചയും ഐസും കാരണം റോഡുകൾ വഴുവഴുപ്പുള്ളതായതിനാൽ ഡ്രൈവിങ് അതീവ അപകടകരമാണെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് കാഴ്ചപരിധി കുറയ്ക്കുന്നത് റോഡ് യാത്രകൾ ദുഷ്കരമാക്കുന്നു. പലയിടങ്ങളിലും വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



