കൊൽക്കത്ത: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന നിർണ്ണായകമായ ഒന്നാം സെമി ഫൈനൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്കയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഒരു ക്ലാസിക് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.(T20 World Cup semi-final clash today, First finalist to be known today)
2024-ൽ കൈവിട്ടുപോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുറച്ചാണ് എയ്ഡൻ മാർക്രവും സംഘവും വരുന്നത്. റിയാൻ റെക്കിൽടൺ, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ഏത് ബോളിംഗ് നിരയെയും തകർക്കാൻ ശേഷിയുള്ളവരാണ്.
ടൂർണമെന്റിൽ ഇതുവരെ 43 വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർമാർ മിന്നും ഫോമിലാണ്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസിലൻഡിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടില്ലെന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഗ്രൂപ്പ് ഘട്ടത്തിലും അവർ കിവീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ മാറ്റ് ഹെൻറിയുടെ അഭാവം കിവീസ് നിരയിൽ നിഴലിക്കുന്നുണ്ട്. അദ്ദേഹം മടങ്ങിയെത്തിയില്ലെങ്കിൽ ടഫി പകരക്കാരനാകും.
നായകൻ മിച്ചൽ സാന്റ്നറും ഓൾറൗണ്ടർ രചിൻ രവീന്ദ്രയും നയിക്കുന്ന ബോളിംഗ് യൂണിറ്റാണ് കിവീസിന്റെ കരുത്ത്. ബാറ്റിംഗിൽ ടിം സൈഫർട്ടിലും ഫിൻ അല്ലനിലും ടീം വലിയ പ്രതീക്ഷ വെക്കുന്നു. വലിയ വേദികളിൽ തളരാതെ പോരാടുന്ന കിവീസ് പട ആദ്യമായി ടി20 ലോകകിരീടം ഷെൽഫിലെത്തിക്കാനാണ് ഈഡനിൽ ഇറങ്ങുന്നത്.
ടെസ്റ്റ് ലോക കിരീടങ്ങൾ സ്വന്തമായുണ്ടെങ്കിലും പരിമിത ഓവർ ക്രിക്കറ്റിലെ ലോകകിരീടം ഇരു ടീമുകൾക്കും ഇപ്പോഴും സ്വപ്നമാണ്. ഈഡൻ ഗാർഡൻസിലെ പിച്ചിൽ സ്പിന്നർമാർക്കും പേസർമാർക്കും ഒരുപോലെ തിളങ്ങാൻ കഴിയുമെന്നതിനാൽ ടോസ് നിർണ്ണായകമാകും. രാത്രി ഏഴിന് തുടങ്ങുന്ന മത്സരത്തിൽ ആര് ആദ്യ ഫൈനലിസ്റ്റുകളാകുമെന്ന് കാത്തിരുന്ന് കാണാം.

