അഹമ്മദാബാദിൽ നടന്ന നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു (T20 World Cup 2026). നായകൻ എയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.
46 പന്തിൽ പുറത്താവാതെ 82 റൺസെടുത്ത എയ്ഡൻ മാർക്രമാണ് വിജയശില്പി. ഓപ്പണർ ക്വിന്റൺ ഡികോക്ക് (24 പന്തിൽ 47), റിയാൻ റിക്കൽട്ടൺ (28 പന്തിൽ 45*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട വിൻഡീസിനെ എട്ടാം വിക്കറ്റിൽ ഒന്നിച്ച റൊമാരിയോ ഷെഫേർഡും (52*) ജേസൺ ഹോൾഡറും (49) ചേർന്നാണ് 176 റൺസിലെത്തിച്ചത്. എട്ടാം വിക്കറ്റിൽ ഇവർ പടുത്തുയർത്തിയ 89 റൺസ് ടി20 ലോകകപ്പിലെ റെക്കോർഡ് കൂട്ടുകെട്ടാണ്.ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് നിരയെ തളച്ചു.
ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അനുകൂലമായി. ഇനി വരുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ മറ്റ് ടീമുകളുടെ മത്സരഫലത്തെയോ റൺ റേറ്റിനെയോ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്ക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടാം.

