അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് 194 റൺസ് വിജയലക്ഷ്യം (India vs Netherlands T20 World Cup). തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശിവം ദുബെ – ഹാർദിക് പാണ്ഡ്യ സഖ്യമാണ് കരകയറ്റിയത്. കേവലം 31 പന്തിൽ നിന്ന് 66 റൺസ് നേടിയ ദുബെയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്.
ഓപ്പണർ അഭിഷേക് ശർമ്മ (0) തുടർച്ചയായ മൂന്നാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യയ്ക്ക് ഞെട്ടലായി. ഇഷാൻ കിഷനും (18) വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. തുടർന്ന് തിലക് വർമ്മ (31), നായകൻ സൂര്യകുമാർ യാദവ് (34) എന്നിവർ ചേർന്ന് സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും ആദ്യ 10 ഓവറിൽ 74 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
പിന്നീട് ക്രീസിലെത്തിയ ശിവം ദുബെ ഡച്ച് ബൗളർമാരെ കടന്നാക്രമിച്ചു. 6 കൂറ്റൻ സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്സ്. ഹാർദിക് പാണ്ഡ്യ (30) ദുബെയ്ക്ക് മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്ത 76 റൺസ് മത്സരത്തിൽ നിർണ്ണായകമായി.
നെതർലൻഡ്‌സിനായി ആര്യൻ ദത്ത് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. എന്നാൽ അവസാന ഓവറുകളിൽ മറ്റ് ബൗളർമാർ റൺസ് വഴങ്ങിയത് അവർക്ക് തിരിച്ചടിയായി. അവസാന 10 ഓവറിൽ 119 റൺസാണ് ഇന്ത്യൻ ബാർട്ടർമാർ അടിച്ചെടുത്തത്. മികച്ച ഫോമിലുള്ള ഇന്ത്യൻ ബൗളിംഗ് നിരയെ നേരിടുക എന്നത് നെതർലൻഡ്‌സിന് വലിയ വെല്ലുവിളിയാകും.



