ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ക്രിക്കറ്റ് രംഗത്ത് നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാൻ പുതിയ ബംഗ്ലാദേശ് സർക്കാർ മുൻകൈ എടുക്കുന്നു. കായികമന്ത്രിയായി ചുമതലയേറ്റ അമിനുൾ ഹഖ് ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.(Bangladesh to resolve cricket dispute with India through friendly talks)
ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടെ ഇന്ത്യക്കാർക്ക് നേരെ നടന്ന ആക്രമണങ്ങളെത്തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ മുസ്താഫിസുർ റഹ്‌മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിർദ്ദേശം നൽകിയിരുന്നു. മുസ്താഫിസുറിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ബംഗ്ലാദേശ് നിലപാടെടുത്തു. മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതോടെ ബംഗ്ലാദേശിന് ലോകകപ്പ് നഷ്ടമാവുകയും പകരം സ്കോട്ട്ലൻഡ് കളിക്കുകയും ചെയ്തു.
നയതന്ത്രപരമായ സങ്കീർണ്ണതകൾ കാരണമാണ് ഞങ്ങൾക്ക് ലോകകപ്പ് നഷ്ടമായത്. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ബി.എൻ.പി സർക്കാർ ആഗ്രഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഇതോടെ സെപ്റ്റംബറിലെ ഇന്ത്യ-ബംഗ്ലാദേശ് പരമ്പര നിശ്ചയിച്ചതുപോലെ നടന്നേക്കും.



