ലാഹോർ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് പാക് സൂപ്പർ താരം ബാബർ അസം (Babar Azam vs Virat Kohli). ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നാം ടി20 പോരാട്ടത്തിൽ അർധസെഞ്ച്വറി നേടിയതോടെയാണ് ഏറ്റവും കൂടുതൽ ടി20 ഫിഫ്റ്റികൾ എന്ന നേട്ടം ബാബറിന് സ്വന്തമായത്. കരിയറിലെ 39-ാം ടി20 ഫിഫ്റ്റി കുറിച്ച ബാബർ, 38 ഫിഫ്റ്റികളെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡാണ് മറികടന്നത്. ടി20യിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ബാബറാണ്. 132 ഇന്നിങ്സുകളിൽ നിന്നായി 4,505 റൺസ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം , മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താൻ 3-0 ന് തൂത്തുവാരി. മൂന്നാം മത്സരത്തിൽ 111 റൺസിന്റെ പടുകൂറ്റൻ വിജയമാണ് സൽമാൻ ആഗയുടെ നേതൃത്വത്തിലുള്ള പാക് സംഘം നേടിയത്. ഓസ്‌ട്രേലിയയുടെ ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്. 120 റൺസ് നേടിയ സൽമാൻ ആഗയാണ് പ്ലെയർ ഓഫ് ദി സീരീസ്. എങ്കിലും, രണ്ടാം നിര ടീമിനെ അയച്ച ഓസീസിനെതിരെ നേടിയ ഈ വിജയം ലോകകപ്പിൽ എത്രത്തോളം തുണയ്ക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ ഉറ്റുനോക്കുന്നു.
ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെ പാകിസ്താന്റെ ലോകകപ്പ് പോരാട്ടം തുടങ്ങാനിരിക്കെ, ഇന്ത്യയുമായുള്ള മത്സരം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് മത്സരം പാക് സർക്കാർ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ, ഐസിസി പാക് ക്രിക്കറ്റ് ബോർഡിന് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

