ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ എ.ഐ ടൂളുകളുടെ ഉപയോഗം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി (UAE Education Ministry AI Guidelines). മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനും കുട്ടികളെ തെറ്റായ പ്രവണതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കം.
13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഏഴാം ഗ്രേഡിന് മുൻപ് പ്രവേശനം നേടിയവർക്കും എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. അധ്യാപകരുടെ അനുമതിയില്ലാതെ അസൈൻമെന്റുകൾക്കും റിസർച്ചുകൾക്കും എ.ഐ ഉപയോഗിക്കുന്നത് അക്കാദമിക് സത്യസന്ധതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
പരീക്ഷകളിലോ മറ്റ് വിലയിരുത്തലുകളിലോ എ.ഐ ടൂളുകൾ ഉപയോഗിക്കാൻ പാടില്ല. ജനറേറ്റീവ് എ.ഐ ഉപയോഗിക്കുമ്പോൾ അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടം നിർബന്ധമാണ്. വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ എ.ഐ സിസ്റ്റങ്ങളിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് നിരോധിച്ചു.
എ.ഐ ഉപയോഗിച്ച് വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതോ മറ്റൊരാളായി ആൾമാറാട്ടം നടത്തുന്നതോ ശിക്ഷാർഹമാണ്.
സൈബർ സുരക്ഷ: വി.പി.എൻ (VPN) ഉപയോഗിച്ച് സ്കൂൾ നിയന്ത്രണങ്ങൾ മറികടക്കുന്നതും അംഗീകാരമില്ലാത്ത എ.ഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതും കർശനമായി വിലക്കി.
ക്ലാസ് മുറിയിലെ ഇടപെടലുകൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യാനും എ.ഐ ഉപയോഗിക്കാൻ പാടില്ല.
സ്‌കൂളുകളിലെ സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, സാങ്കേതികവിദ്യയുടെ ഗുണങ്ങൾ സുരക്ഷിതമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പുതിയ മാന്വൽ പുറത്തിറക്കിയിരിക്കുന്നത്.



