കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നു. 2021-ൽ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ കുറഞ്ഞ ഘട്ടങ്ങളിലായി ചുരുക്കാനാണ് കമ്മീഷന്റെ നീക്കം.(West Bengal elections to be held in 2 or 3 phases)
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സുരക്ഷാ സാഹചര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്താനാണ് കമ്മീഷൻ ബംഗാളിലെത്തിയത്.
വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിൽ കവിയരുതെന്ന് ബിജെപി കമ്മീഷനോട് ആവശ്യപ്പെട്ടു. കേന്ദ്രസേനയുടെ പൂർണ്ണമായ മേൽനോട്ടത്തിൽ വോട്ടെടുപ്പും വോട്ടെണ്ണലും നടത്തണമെന്നും അവർ 17 ഇന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്നാണ് സിപിഐഎം ആവശ്യപ്പെട്ടത്. ഇത് സാധ്യമല്ലെങ്കിൽ പരമാവധി രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തീയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപ് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യമായ നീട്ടിക്കൊണ്ടുപോകൽ ഒഴിവാക്കണമെന്നാണ് ഭരണകക്ഷിയുടെ നിലപാട്. സംസ്ഥാനത്തെ ക്രമസമാധാന നില കമ്മീഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന്റെ ഭാഗമായി വോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേന്ദ്രസേനയുടെ ആദ്യ സംഘങ്ങൾ ബംഗാളിലെത്തിയിട്ടുണ്ട്. മാർച്ചിൽ തന്നെ വോട്ടെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മെയ് 7-ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഏപ്രിൽ അവസാനമോ മെയ് ആദ്യ വാരമോ വോട്ടെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

