മുംബൈ: ബോളിവുഡ് ഇതിഹാസം വിനോദ് ഖന്നയുടെ (Vinod Khanna) ആത്മീയ ജീവിതത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ കവിത ഖന്ന. അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ രജനീഷിന്റെ ആശ്രമത്തിൽ വെച്ച് വിനോദ് ഖന്നയ്ക്ക് വിഷം കലർന്ന വെള്ളം കുടിക്കേണ്ടി വന്നതായും അദ്ദേഹം രോഗബാധിതനായതായും കവിത വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനോദ് ഖന്നയുടെ ജീവിതത്തിലെ ഈ നിർണ്ണായക ഘട്ടത്തെക്കുറിച്ച് കവിത സംസാരിച്ചത്.
ഒറിഗണിലെ ആശ്രമത്തിൽ ഓഷോയുടെ സെക്രട്ടറി മാ ആനന്ദ് ശീലയുടെ ഭരണം ഏകാധിപത്യപരമായിരുന്നുവെന്ന് കവിത പറയുന്നു. അവിടെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവമുണ്ടാവുകയും വിനോദ് ഖന്നയ്ക്ക് അത് കുടിച്ച് അസുഖം ബാധിക്കുകയും ചെയ്തു. സ്വന്തമായി സൈന്യവും എകെ-47 തോക്കുകളുമായി ഭീതിതമായ അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്. തന്റെ മക്കളെ കാണാൻ കഴിയാത്തതിൽ വിനോദ് ഖന്ന ജയിലിനുള്ളിലെന്ന പോലെ വിങ്ങിപ്പൊട്ടിയിരുന്നതായും കവിത ഓർക്കുന്നു. ആശ്രമം തകരുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കൾ ഇടപെട്ടാണ് അദ്ദേഹത്തെ അവിടെനിന്ന് രക്ഷപ്പെടുത്തിയത്.
ഒറിഗണിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പൂനെയിലെ ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഓഷോ വിനോദ് ഖന്നയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ ഗുരുവിനോട് അദ്ദേഹം ആദ്യമായും അവസാനമായും ‘നോ’ പറഞ്ഞു. അതിനുശേഷം വിനോദ് ഖന്ന ഒരിക്കലും ഓഷോയെ കണ്ടിട്ടില്ല. കുടുംബത്തിലെ അടുത്ത അഞ്ച് പേരുടെ മരണത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ വിനോദ് ഖന്നയെ ആത്മീയതയിലേക്ക് നയിച്ചതെന്നും കവിത കൂട്ടിച്ചേർത്തു.
Summary: Kavita Khanna revealed that late actor Vinod Khanna fell ill after consuming poisoned water at Osho’s Oregon ashram and later refused Osho’s offer to head the Pune ashram.



