ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ലഭിച്ച വൻ വാഗ്ദാനങ്ങൾ തള്ളിയതായി പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന (Vijay TVK 90 Seats CM Offer Rejected). പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖ പാർട്ടി, വിജയ്‍യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്നും 90 സീറ്റുകൾ നൽകാമെന്നും വാഗ്ദാനം ചെയ്തെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിൽ വിജയ് ഉറച്ചുനിൽക്കുന്നതായാണ് വിവരം.
വാഗ്ദാനങ്ങൾക്ക് പിന്നിൽ ബിജെപിയോ?
മുഖ്യമന്ത്രി പദത്തിന് വേണ്ടി വിജയ് ‘ഡൽഹിക്ക് മുന്നിൽ’ കീഴടങ്ങില്ലെന്ന് ആദവ് അർജുന പറഞ്ഞത് ബിജെപിയെ ഉദ്ദേശിച്ചാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 50 മുതൽ 90 സീറ്റുകൾ വരെ വാഗ്ദാനം ലഭിച്ചെങ്കിലും ജനങ്ങളുടെ വിശ്വാസമാണ് തനിക്ക് വലുതെന്ന് വിജയ് വ്യക്തമാക്കിയതായി കോലാത്തൂരിൽ നടന്ന പാർട്ടി യോഗത്തിൽ അർജുന പറഞ്ഞു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വിജയ്‍യുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വെളിപ്പെടുത്തൽ.
സഖ്യസാധ്യതകൾ തള്ളി വിജയ്
ഡിഎംകെയെ തന്റെ ‘രാഷ്ട്രീയ ശത്രു’വായും ബിജെപിയെ ‘ആശയപരമായ ശത്രു’വായും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ ഈ രണ്ട് മുന്നണികളുമായും സഖ്യത്തിനില്ലെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അണ്ണാ ഡിഎംകെയാകട്ടെ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ആശങ്കയോടെയാണ് കാണുന്നത്. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യവും എംജിആറിന്റെയും അണ്ണാദുരെയുടെയും പൈതൃകവും ഉയർത്തിപ്പിടിച്ച് ഒറ്റയ്ക്ക് ജനവിധി തേടാനാണ് വിജയുടെ തീരുമാനം.
അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താരത്തിന്റെ ജനപ്രീതി വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു മൂന്നാം ബദലായി ഉയർന്നു വരാനാണ് ടിവികെ ലക്ഷ്യമിടുന്നത്.

