ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ വെല്ലൂർ സമ്മേളനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദമാകുന്നു. പാർട്ടി പരിപാടിക്ക് അനുമതി നൽകാൻ പോലീസ് മനഃപൂർവ്വം കാലതാമസം വരുത്തിയെന്ന ടിവികെ നേതാക്കളുടെ ആരോപണം പോലീസ് നിഷേധിച്ചതോടെയാണ് തർക്കം പരസ്യമായത്.(TVK-Police dispute escalates over Vijay’s meeting in Vellore)
ഫെബ്രുവരി 23-ന് നിശ്ചയിച്ചിരുന്ന യോഗത്തിനായി ടിവികെ അപേക്ഷ നൽകിയത് ഫെബ്രുവരി 18-നായിരുന്നുവെന്നും, ആവശ്യമായ പരിശോധനകൾക്ക് ശേഷം 22-ന് തന്നെ അനുമതി പത്രം കൈമാറിയെന്നുമാണ് പോലീസിന്റെ വാദം. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
പോലീസ് കള്ളം പറയുകയാണെന്ന് ആരോപിച്ച ടിവികെ വെല്ലൂർ ജില്ലാ ഘടകം ഇതിനെതിരെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 18-നാണ് തങ്ങൾ അപേക്ഷ നൽകിയതെങ്കിൽ, അതിന് ഒരു ദിവസം മുൻപ് പോലീസ് യോഗസ്ഥലത്ത് പരിശോധന നടത്തിയത് എന്തിനാണെന്ന് ടിവികെ ചോദിക്കുന്നു.

