ലക്നൗ: ഉത്തർപ്രദേശിലെ സൗത്ത് ഖേരി വനം ഡിവിഷനിൽ ഒരു ആൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തി (Tiger Death Uttar Pradesh). ഇമാലിയ ഗ്രാമത്തിലെ കരിമ്പ് പാടത്താണ് മൃതദേഹം കണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കടുവ മരണമാണിത്.
കടുവയുടെ ശരീരത്തിൽ മറ്റ് മൃഗങ്ങളുടെ ആക്രമണമോ വേട്ടയാടപ്പെട്ടതിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) അറിയിച്ചു. പ്രാഥമിക നിഗമന പ്രകാരം കടുവ സ്വാഭാവികമായാണ് ചരിഞ്ഞതെന്നാണ് വനംവകുപ്പ് പറയുന്നത്.മരണകാരണം കൃത്യമായി വ്യക്തമാകുന്നതിനായി കടുവയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഐവിആർഐ (IVRI) ബറേലിയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിലാകും പരിശോധന നടക്കുക.
കഴിഞ്ഞ ദിവസം മേഖലയിൽ മറ്റൊരു കടുവയെക്കൂടി ചത്ത നിലയിൽ കണ്ടെത്തിയത് വനംവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കടുവകൾക്കിടയിൽ എന്തെങ്കിലും രോഗബാധയുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ലഖിംപൂർ ഖേരി മേഖലയിൽ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം പതിവായ സാഹചര്യത്തിൽ, കടുവകളുടെ തുടർച്ചയായ മരണം വനംവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
Story Summary: A male tiger was found dead in a sugarcane field near Imaliya village in South Kheri, Uttar Pradesh. According to the Divisional Forest Officer, there were no visible injury marks on the carcass, suggesting a natural death. This is the second tiger death reported in the region recently. The body has been sent for post-mortem to determine the exact cause of death.

