ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ, സ്ത്രീകൾക്ക് ആർത്തവസമയത്ത് ഏർപ്പെടുത്തുന്ന സാമൂഹികമായ വിലക്കുകൾക്കെതിരെ സുപ്രീംകോടതിയിലെ ജസ്റ്റിസ് ബി.വി. നാഗരത്ന രംഗത്ത്. ആർത്തവമുള്ള സ്ത്രീകളെ മാസത്തിൽ മൂന്ന് ദിവസം ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുന്ന മുൻകാല ആചാരങ്ങളെ ഒരു സ്ത്രീ എന്ന നിലയിൽ താൻ അനുകൂലിക്കുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെയായിരുന്നു ഈ പരാമർശം.( There Can’t Be Untouchability For 3 Days A Month, says Justice BV Nagarathna)
ശബരിമലയിലെ ആചാരം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാൻ ‘തൊട്ടുകൂടായ്മ’ നിരോധിക്കുന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നതിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യം ചെയ്തു. രാജ്യത്ത് സ്ത്രീകളെ ആരാധിക്കുന്നുണ്ടെന്നും പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഉന്നത ഭരണഘടനാ പദവികളിൽ സ്ത്രീകൾ ഇരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീസമത്വം സർക്കാർ നയങ്ങളുടെ ആണിക്കല്ലാണ്.
ശബരിമലയിലെ ആചാരം ലംഘനമായി കാണുന്നത് നിയമവ്യവസ്ഥയെ അമിതമായി വലിച്ചുനീട്ടുന്നതിന് തുല്യമാണ്. ഇത് ജാതീയമായ തൊട്ടുകൂടായ്മയുമായി കൂട്ടിക്കുഴയ്ക്കരുത്. എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ല. ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്മചാരി’ എന്ന സങ്കല്പത്തിലുള്ളതിനാലാണ് അവിടെ സവിശേഷമായ നിയന്ത്രണമുള്ളത്. ഭക്തരുടെ ഈ വിശ്വാസത്തെയോ പ്രതിഷ്ഠയുടെ സവിശേഷതയെയോ പരീക്ഷിക്കാൻ കോടതിക്ക് കഴിയില്ലെന്നും തുഷാർ മേത്ത വാദിച്ചു.

