മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന് പകരക്കാരിയായി ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും (Sunetra Pawar Deputy CM). ശനിയാഴ്ച വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് എൻ.സി.പി (അജിത് പവാർ വിഭാഗം) വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ഖ്യാതിയും സുനേത്രയ്ക്ക് സ്വന്തമാകും.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയിലെ വിധാൻ ഭവനിൽ എൻ.സി.പി എം.എൽ.എമാരുടെ യോഗം ചേരും. ഈ യോഗത്തിൽ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. നിലവിൽ രാജ്യസഭാംഗമായ സുനേത്ര പവാർ, അജിത് പവാറിന്റെ മരണത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കാനാണ് ഈ പദവിയിലേക്ക് എത്തുന്നത്.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഉപമുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.
ബുധനാഴ്ച നടന്ന ദാരുണമായ വിമാനാപകടത്തിലാണ് അജിത് പവാർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നേരിടുന്നതിനുമായി സുനേത്രയുടെ നേതൃത്വം അനിവാര്യമാണെന്നാണ് എൻ.സി.പിയിലെ ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. ബി.ജെ.പി-ശിവസേന (ഷിൻഡെ) സഖ്യസർക്കാരിലെ സുപ്രധാന പങ്കാളി എന്ന നിലയിൽ സുനേത്രയുടെ വരവ് ഭരണമുന്നണിക്കും കരുത്താകും.

