ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കും വ്യാജ ഉള്ളടക്കങ്ങൾക്കും തടയിടാൻ 2021-ലെ ഐടി നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ‘ഇൻഫർമേഷൻ ടെക്നോളജി അമൻഡ്‌മെന്റ് റൂൾസ് 2026’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചട്ടങ്ങൾ ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും.(Strict control on AI content, Illegal posts must be removed within 3 hours)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവയിൽ ‘എഐ നിർമ്മിതം’ എന്ന ലേബൽ വ്യക്തമായി പതിപ്പിച്ചിരിക്കണം. ഉള്ളടക്കം കാണുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഇത് തിരിച്ചറിയാൻ കഴിയണം. സർക്കാരോ കോടതിയോ നിയമവിരുദ്ധമെന്ന് കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയിരുന്ന 36 മണിക്കൂർ സമയം 3 മണിക്കൂറായി വെട്ടിക്കുറച്ചു.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, അശ്ലീല ഉള്ളടക്കം, വ്യാജ ശബ്ദ സന്ദേശങ്ങൾ തുടങ്ങിയ എട്ട് വിഭാഗങ്ങളിലുള്ള പരാതികളിൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറിനകം മറുപടി നൽകണം. 36 മണിക്കൂറിനകം ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം. നിയമം ലംഘിക്കുന്ന കമ്പനികളിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കി നിയമനടപടികൾ സ്വീകരിക്കും. ഓരോ മൂന്ന് മാസത്തിലും ഇത്തരം നിയമങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമുകൾ മുന്നറിയിപ്പ് നൽകണമെന്നും നിർദ്ദേശമുണ്ട്.



