ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ വാഹനാപകടത്തിന് പിന്നാലെയുണ്ടായ തർക്കത്തിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥന് നേരെ വധശ്രമം (Gwalior road rage). കല്യാൺ കിഷോർ കാന്ത് ശർമ എന്ന ഉദ്യോഗസ്ഥനെയാണ് അക്രമിസംഘം കാറിന്റെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചത്.
ഭിന്ദ് റോഡിലെ ഹോട്ടലിൽ നിന്ന് ബന്ധുവിനോടൊപ്പം മടങ്ങുകയായിരുന്നു കല്യാൺ കിഷോർ. ഇതിനിടെ ഇദ്ദേഹത്തിന്റെ കാർ യുവാക്കൾ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ ഇദ്ദേഹത്തോട് തർക്കിക്കുകയും അക്രമാസക്തരാവുകയും ചെയ്തു.
നാട്ടുകാർ തടിച്ചുകൂടിയതോടെ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിച്ച കല്യാൺ കിഷോറിനെ യുവാക്കൾ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ കാറിന്റെ ബോണറ്റിലേക്ക് വീണ ഇദ്ദേഹത്തെ മാറ്റാൻ ശ്രമിക്കാതെ യുവാക്കൾ വേഗത്തിൽ കാർ ഓടിച്ചുപോയി.ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ഇദ്ദേഹത്തെ ബോണറ്റിൽ കിടത്തി വലിച്ചിഴച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് അക്രമികൾ രക്ഷപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥൻ നിലവിൽ ചികിത്സയിലാണ്.

