ന്യൂഡൽഹി: വീണ്ടും കരസേനാ മുൻ മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ ലേഖനവുമായി രാഹുൽ ഗാന്ധി പാർലമെൻ്റിലെത്തി. ഇതോടെ സാഹചര്യം ആകെ കലുഷിതമായി. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.(Rahul Gandhi again arrives in Parliament with article related to Naravane’s book, Speaker does not allow him to speak, protests
പുസ്തകം ഇന്ത്യയിൽ ലഭ്യമാണോ എന്ന കാര്യത്തിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, പുസ്തകത്തിലെ ഉള്ളടക്കം വിശദീകരിക്കുന്ന മാഗസിനിലെ ലേഖനം രാഹുൽ ഗാന്ധി സ്പീക്കർക്ക് കൈമാറി. ലേഖനത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചപ്പോൾ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തടസ്സവാദം ഉന്നയിച്ചു. സ്പീക്കർ ഒരിക്കൽ റൂളിംഗ് നൽകിയ വിഷയം വീണ്ടും ചർച്ച ചെയ്യാനാവില്ലെന്ന് അദ്ദേഹം വാദിച്ചു.
സംസാരിക്കാൻ അവസരം നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സ്പീക്കർ സഭ നിർത്തിവെച്ചു. ഹൈബി ഈഡൻ, ഡീൻകുര്യാക്കോസ് ഉൾപ്പെടെ 8 എംപിമാർക്ക് സസ്‌പെൻഷൻ നൽകിയിരുന്നു.കടലാസുകൾ കീറിയെറിഞ്ഞതിനടക്കമാണ് നടപടി. കോൺഗ്രസ് എം പിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നിവർക്കും സി പി എം അംഗം സു വെങ്കിടേശനുമെതിരെയാണ് നടപടി സ്വീകരിച്ചത്.

