ന്യൂഡൽഹി: കേരളത്തിലെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് വേതന വർധന ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിച്ചത്. നേരത്തെ ഈ വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു.(Prisoners’ wage hike, Petition filed in Supreme Court against Kerala government’s action)
ജയിൽ എന്നത് തൊഴിൽ ചെയ്യാനുള്ള ഇടമല്ല, മറിച്ച് കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കാനുള്ള ഇടമാണ്. പുറത്തുള്ള സാധാരണ തൊഴിലാളികൾക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം തടവുകാർക്ക് നൽകുന്നത് ജയിൽ ശിക്ഷയുടെ ഗൗരവം കുറയ്ക്കും. വിധിന്യായത്തിലെ ശിക്ഷാ സ്വഭാവത്തെ ഇത് ദുർബലപ്പെടുത്തുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ വേതന ഘടന സ്‌കിൽഡ്: 620 രൂപ, സെമി സ്‌കിൽഡ്: 560 രൂപ, അൺ സ്‌കിൽഡ്: 530 രൂപ എന്നിങ്ങനെയാണ്. വേതന വർധന കേവലം സാമ്പത്തിക സഹായമല്ലെന്നും, തടവുകാരുടെ അന്തസ്സ് ഉയർത്തുന്നതിനും ശിക്ഷാ കാലാവധിക്ക് ശേഷം അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നടപടിയാണെന്നുമാണ് സർക്കാരിന്റെ വാദം. വേതനം നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിനാൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി നേരത്തെ ഹർജി തള്ളിയത്.



