ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് തനിക്കുണ്ടായിരുന്ന മുൻധാരണകൾ തിരുത്തപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ. ഗോധ്ര സംഭവത്തിന് പിന്നാലെ നരേന്ദ്ര മോദിയുടെ നിശിത വിമർശകനായിരുന്നു താനെന്നും എന്നാൽ ഗുജറാത്തിൽ നേരിട്ട് ചിലവഴിച്ച നാല് മാസങ്ങൾ ആ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.(PM Modi is the most misunderstood person, says Arif Mohammed Khan)
‘റെവല്യൂഷണറി രാജ്: നരേന്ദ്ര മോദീസ് 25 ഇയേഴ്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോധ്ര സംഭവത്തിന് ശേഷം നാല് മാസം ഗുജറാത്തിൽ താമസിച്ച് ജനങ്ങളുമായി ഇടപഴകിയതോടെയാണ് മോദിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീങ്ങിയത്. അദ്ദേഹം അന്യായമായി അപകീർത്തിപ്പെടുത്തപ്പെടുന്ന, ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
ലക്ഷ്യങ്ങൾക്കായി നിരന്തരം പ്രവർത്തിക്കുന്ന, വിശ്രമമില്ലാത്ത മനുഷ്യനാണ് മോദിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരിക്കലും തിരക്കുണ്ടെന്ന് പ്രകടിപ്പിക്കാതെ ദൃഢനിശ്ചയത്തോടെ കാര്യങ്ങളെ സമീപിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും ഖാൻ കൂട്ടിച്ചേർത്തു. മുത്തലാഖ് നിരോധിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആമുഖം എഴുതിയ ഈ പുസ്തകം, നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രി പദം മുതൽ പ്രധാനമന്ത്രി വരെയുള്ള 25 വർഷത്തെ രാഷ്ട്രീയ യാത്രയെ വിവരിക്കുന്നു.

