ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ തങ്ങളുടെ രാജ്യം യാതൊരു കാരണവശാലും പക്ഷം പിടിക്കില്ലെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ ഹുസൈൻ ഹസ്സൻ മിർസ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും തങ്ങളുടെ മണ്ണ് ആർക്കും യുദ്ധഭൂമിയാക്കാൻ വിട്ടുകൊടുക്കില്ലെന്നും പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.(One call from PM Modi to Israel, Iran can stop war, says Ex-UAE envoy to India)
യുഎഇ ഈ യുദ്ധത്തിൽ ഉൾപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മിർസ ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം നിലനിർത്താൻ യുഎഇക്ക് സവിശേഷമായ ഒരു പങ്കുവഹിക്കാനുണ്ട്. ഇറാനുമായുള്ള അയൽപക്ക ബന്ധവും അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായുള്ള പങ്കാളിത്തവും യുഎഇയെ ഒരു സവിശേഷ സ്ഥാനത്ത് എത്തിക്കുന്നു. ഇരുപക്ഷവുമായും ഒരേസമയം ചർച്ച നടത്താൻ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.
ഞങ്ങളുടെ മണ്ണിലാണ് അവർ പരസ്പരം പോരടിക്കുന്നത്, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, എന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് ഹുസൈൻ ഹസ്സൻ മിർസ പങ്കുവെച്ചത്. ഗൾഫ് നേതാക്കൾക്കിടയിലും അവിടുത്തെ ബിസിനസ് സമൂഹത്തിനിടയിലും മോദിക്കുള്ള വലിയ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മോദി ഇറാൻ, ഇസ്രായേൽ നേതാക്കളെ നേരിട്ട് വിളിച്ച് സംസാരിച്ചാൽ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

