ന്യൂഡൽഹി: ഉള്ളിയിലും വെളുത്തുള്ളിയിലും ‘തമസിക്’ എനർജി അടങ്ങിയിട്ടുണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകൻ സച്ചിൻ ഗുപ്ത സമർപ്പിച്ച അഞ്ച് വ്യത്യസ്ത ഹർജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾക്കായി പാഴാക്കരുതെന്ന് കോടതി കർശനമായി മുന്നറിയിപ്പ് നൽകി.(‘Negative energy’ in onions, Supreme Court dismisses bizarre petitions)
ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കുന്ന ജൈന സമൂഹത്തിന്റെ ഭക്ഷണരീതികളെ മുൻനിർത്തിയാണ് ഹർജി സമർപ്പിച്ചത്. ഇത്തരം ഹർജികൾ അർദ്ധരാത്രിയിലാണോ തയ്യാറാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പരിഹാസരൂപേണ ചോദിച്ചു. ജൈന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ എന്തിനാണ് ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു.
ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചതിന്റെ പേരിൽ ഗുജറാത്തിൽ വിവാഹമോചനം വരെ നടന്നിട്ടുണ്ടെന്നും അതിനാൽ ഇത് ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാരൻ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഹർജിക്കാരൻ ഒരു അഭിഭാഷകനല്ലായിരുന്നെങ്കിൽ കോടതിയുടെ സമയം കളഞ്ഞതിന് വലിയ തുക പിഴ ഈടാക്കുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

