പൂനെ : മുംബൈയിലെ റേ റോഡിന് സമീപം പോലീസ് വാഹനം തെറ്റായ ദിശയിൽ വന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 12 വയസ്സുകാരി കൊല്ലപ്പെട്ടു (Mumbai Accident). പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11:30-ഓടെ ഈസ്റ്റേൺ ഫ്രീവേയ്ക്ക് താഴെയുള്ള ബി.പി.ടി റോഡിലായിരുന്നു സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആയത്ത് വോറയാണ് മരിച്ചത്.മുംബൈ പോലീസിന്റെ മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗത്തിന്റെ എസ്‌യുവി തെറ്റായ ദിശയിൽ (Wrong Side) വരുന്നത് കണ്ട് പിതാവ് അബ്ദുൽ വോറ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഈ സമയത്ത് സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ തൊട്ടടുത്ത് വന്ന കണ്ടെയ്നർ ലോറി കയറിയിറങ്ങുകയായിരുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പോലീസ് വാഹനം റോഡിന്റെ തെറ്റായ വശത്തുകൂടി ഓടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പോലീസ് വാഹനത്തിന്റെ ഡ്രൈവർ ശരദ് മുകുണ്ടെ, കണ്ടെയ്നർ ഡ്രൈവർ എന്നിവർക്കെതിരെ ഷെവ്രി പോലീസ് കേസെടുത്തു.
അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കെ.ഇ.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്രൈവർമാർ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയിൽ സ്ഥിരീകരിച്ചു.



