മുംബൈ: 1982-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായി 42 വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന 67 വയസ്സുകാരനെ മുംബൈ ബൈക്കുള പോലീസ് അറസ്റ്റ് ചെയ്തു (Mumbai Crime News0. മുഹമ്മദ് സത്താർ എന്ന സലിം അബ്ദുൾ ദോരാജി വാലയെയാണ് പ്രത്യേക സെഷൻസ് കോടതി പുറപ്പെടുവിച്ച ‘സ്റ്റാൻഡിംഗ് വാറന്റി’നെ തുടർന്ന് പോലീസ് പിടികൂടിയത്.
1982-ൽ മുംബൈയിലെ മസഗാവിലുള്ള ഒരു വ്യാജ മദ്യശാലയിൽ വെച്ചുണ്ടായ തർക്കമാണ് കേസിന് ആധാരം. സലിം ദോരാജി വാലയും സുഹൃത്ത് ഇബ്രാഹിം മൽവാലയും ചേർന്ന് സദാനന്ദ ഷെട്ടി എന്ന വ്യക്തിയെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. അന്ന് ബൈക്കുള പോലീസ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
സംഭവത്തിന് ശേഷം അറസ്റ്റിലായ സലിം രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചെങ്കിലും, ജാമ്യത്തിലിറങ്ങിയ ഉടൻ ഇയാൾ നഗരം വിടുകയായിരുന്നു. പിന്നീട് കോടതി നടപടികൾക്ക് ഹാജരാകാത്തതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ സ്റ്റാൻഡിംഗ് വാറന്റ് പുറപ്പെടുവിച്ചു.
42 വർഷത്തെ ഒളിവ് ജീവിതത്തിനിടയിൽ സലിം ഒഡീഷ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിൽ താമസിച്ച് വരികയായിരുന്നു. അവിടെ മത്സ്യവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞു.
അടുത്തിടെ സലിം മുംബൈയിൽ തിരിച്ചെത്തിയതായും ബൈക്കുള മേഖലയിൽ എത്തുന്നതായും പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശശികാന്ത് ഭോസലെ, സീനിയർ പോലീസ് ഇൻസ്പെക്ടർ സോപാൻ കക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബൈക്കുളയിലെ അഫ്സൽ മാവു ഹോട്ടലിന് സമീപം മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിനൊപ്പം ചേർന്ന് മഫ്തിയിൽ കെണിയൊരുക്കി. വെള്ളിയാഴ്ച ഇവിടെയെത്തിയ സലിമിനെ പോലീസ് വിജയകരമായി കീഴടക്കുകയായിരുന്നു.
നിലവിൽ പൈധോണി (Pydhonie) ഏരിയയിൽ താമസിച്ചു വരികയായിരുന്ന ഇയാൾ ജോലി ആവശ്യത്തിനായി ബൈക്കുളയിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പതിറ്റാണ്ടുകൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടാനായത് മുംബൈ പോലീസിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

