ഗുവാഹത്തി: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബോർഡോലോയ് ബിജെപിയിലേക്ക്. പാർട്ടി നേതൃത്വം തന്നോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പരസ്യമായ ക്ഷണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക രാഷ്ട്രീയ നീക്കം.(MP Pradyut Bordoloi quits Congress after 30 years and decides to join BJP)
അസം പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയിയും മറ്റ് സംസ്ഥാന നേതാക്കളും ചേർന്ന് തന്നെ രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിക്കുകയാണെന്ന് ബോർഡോലോയ് ആരോപിച്ചു. പാർട്ടിയിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. ചില വിഷയങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ നിന്ന് തനിക്ക് മികച്ച വാഗ്ദാനം ലഭിച്ചതായി ബോർഡോലോയ് സമ്മതിച്ചു. അതീവ ദുഃഖത്തോടെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മണ്ഡലമായ ദിസ്പൂരിൽ നിന്ന് പ്രദ്യുത് ബോർഡോലോയ് ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായുള്ള അടുത്ത ബന്ധം ഇതിന് വഴിയൊരുക്കും.

