ഇൻഡോർ: മധ്യപ്രദേശിലെ ധറിലുള്ള ഭോജ്ശാല സമുച്ചയത്തിലെ കമൽ മൗല പള്ളി പുരാതനമായ ഒരു ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് സമർപ്പിച്ച 2000 പേജുള്ള വിശദമായ റിപ്പോർട്ടിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തലുള്ളത്.(Mosque at MP’s Bhojshala built using parts of ancient temples, says Archaeological Survey of India)
സമുച്ചയത്തിന്റെ തൂണുകൾ, ബീമുകൾ, ജനാലകൾ എന്നിവയിൽ സനാതന ധർമ്മവുമായി ബന്ധപ്പെട്ട ശില്പങ്ങൾ കണ്ടെത്തി. നാല് കൈകളുള്ള ദേവതകൾ, ഗണേശൻ, ബ്രഹ്മാവ്, നരസിംഹം, ഭൈരവൻ തുടങ്ങിയ രൂപങ്ങൾ ഇവയിൽ കൊത്തിവെച്ചിട്ടുണ്ട്. സർവേയിൽ 94 ശില്പങ്ങളും ശില്പശകലങ്ങളും കണ്ടെടുത്തു. ഇതിൽ ഭൂരിഭാഗവും വികൃതമാക്കപ്പെട്ട നിലയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സിംഹം, ആന, കുതിര തുടങ്ങിയ മൃഗങ്ങളുടെയും പുരാണ രൂപങ്ങളായ കീർത്തിമുഖങ്ങളുടെയും ചിത്രങ്ങൾ ലിഖിതങ്ങളിൽ ഉൾപ്പെടുന്നു.
നിലവിലുള്ള ഘടന പരമാര രാജവംശത്തിന്റെ കാലത്തുള്ളതാണ്. രാജാ ഭോജും അദ്ദേഹത്തിന്റെ പൂർവ്വികരുമാണ് ഇത് നിർമ്മിച്ചതെന്നും ഏകദേശം 950 മുതൽ 1000 വർഷം വരെ ഇതിന് പഴക്കമുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. എഎസ്ഐ അഡീഷണൽ ഡയറക്ടർ ജനറൽ അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സംഘം 98 ദിവസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് 10 വാല്യങ്ങളുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.
എഎസ്ഐ റിപ്പോർട്ട് എല്ലാ കക്ഷികൾക്കും ലഭ്യമാക്കാൻ ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്തി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടിയോ അഭിപ്രായങ്ങളോ സമർപ്പിക്കാൻ എല്ലാ കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. കേസിൽ അടുത്ത വാദം കേൾക്കുന്നത് മാർച്ച് 16-ലേക്ക് മാറ്റി.

