ന്യൂഡൽഹി: ആർത്തവകാലത്തെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തുക എന്നത് പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി (Supreme Court Menstrual Health). ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ‘ജീവിക്കാനുള്ള അവകാശത്തിന്റെ’ ഭാഗമാണിതെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് പെൺകുട്ടികളുടെ അന്തസ്സിന് വിരുദ്ധമാണ്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. സ്കൂളുകളിലും പൊതുവിടങ്ങളിലും പെൺകുട്ടികൾക്ക് ആർത്തവകാലത്ത് ആവശ്യമായ സ്വകാര്യതയും ശുചിത്വ സൗകര്യങ്ങളും ഉറപ്പാക്കണം. ആർത്തവ സംബന്ധമായ സൗകര്യങ്ങളുടെ കുറവ് കാരണം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയോ സ്കൂളുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു.
പെൺകുട്ടികളുടെ ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട ദേശീയ നയം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്കൂളുകളിൽ സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതിനും ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിനും കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ആരോഗ്യത്തിന്റെയും പരിധിയിൽ ആർത്തവ ശുചിത്വത്തെ ഉൾപ്പെടുത്തിയത് ഭാവിയിൽ വലിയ നിയമപരിരക്ഷയ്ക്ക് വഴിയൊരുക്കും.

