ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണിത്. ഏപ്രിൽ 10-നായിരുന്നു നാടിനെ നടുക്കിയ ബോട്ട് ദുരന്തം സംഭവിച്ചത്.(Mathura boat tragedy, Death toll rises to 14 as one more dead body recovered )
സ്വാമി ഘട്ടിന് സമീപത്തുനിന്നാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മോണിക്ക എന്ന സ്ത്രീയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ ആകെ 6 പേരെയാണ് കാണാതായിരുന്നത്. ഇതിൽ മോണിക്കയുൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു.
ശനിയാഴ്ച മണിക് ടണ്ടന്റെയും, ഞായറാഴ്ച ഡിംപി, റിഷഭ് ശർമ്മ എന്നിവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാണാതായ ബാക്കി രണ്ട് പേർക്കായി നദിയിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.

