ന്യൂഡൽഹി: 2024-ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നെന്ന് ആരോപണം. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 175-ൽ 164 സീറ്റുകളും നേടി അധികരത്തിലെത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ഡാറ്റയിലാണ് ഇവർ അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നത്.(Major allegations over Andhra polls, Votes in 6 seconds, 4% cast after midnight)
തിരഞ്ഞെടുപ്പ് നടന്ന 3,500 ബൂത്തുകളിൽ പുലർച്ചെ 2 മണി വരെ വോട്ടിങ് തുടർന്നതായി പരകാല പ്രഭാകർ അവകാശപ്പെട്ടു. രാത്രി 11.45-നും പുലർച്ചെ 2-നും ഇടയിൽ മാത്രം ആകെ വോട്ടിന്റെ 4.16 ശതമാനം രേഖപ്പെടുത്തി. 17 ലക്ഷത്തിലധികം വോട്ടുകളാണ് അർദ്ധരാത്രിക്ക് ശേഷം പോൾ ചെയ്തത്. രാത്രി 8 മണിക്ക് ശേഷം ഓരോ 20 സെക്കൻഡിലും ഒരു വോട്ട് എന്ന നിലയിലായിരുന്നു പോളിങ്. ചിലയിടങ്ങളിൽ 6 സെക്കൻഡിൽ ഒരു വോട്ട് വീതം രേഖപ്പെടുത്തി.
ഒരു ഇവിഎം റീസെറ്റ് ആകാൻ തന്നെ 14 സെക്കൻഡ് വേണമെന്നിരിക്കെ, എങ്ങനെയാണ് 6 സെക്കൻഡിൽ വോട്ട് രേഖപ്പെടുത്താൻ കഴിയുകയെന്ന് പ്രഭാകർ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലെ വൈരുദ്ധ്യവും ചർച്ചയായി. പോളിങ് സമയം കഴിഞ്ഞ് ഇത്രയധികം വോട്ടുകൾ വർദ്ധിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഓരോ ബൂത്തിലെയും കൃത്യമായ വോട്ടിങ് കണക്കുകൾ ഉൾപ്പെടുന്ന ഫോം 17C എന്തുകൊണ്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയില്ലെന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു. വോട്ടർ പട്ടികകൾ മെഷീൻ റീഡബിൾ ഫോർമാറ്റിൽ നൽകാത്തത് സ്വതന്ത്രമായ പരിശോധനയെ തടസ്സപ്പെടുത്തുന്നു. ജനാധിപത്യം ഇരുട്ടിലല്ല പ്രവർത്തിക്കേണ്ടതെന്നും വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് രേഖകളുടെ കൃത്യമായ ഓഡിറ്റിംഗ് വേണമെന്ന് എസ്.വൈ. ഖുറൈഷി പറഞ്ഞു. ബൂത്ത് തലത്തിൽ ഫോം 17C ഒപ്പിട്ട് മുദ്രവെക്കുന്നതാണെങ്കിൽ, പിന്നീട് പുറത്തുവരുന്ന ആകെ കണക്കുകളിൽ മാറ്റം വരുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. പോളിങ് ശതമാനം അന്നേ ദിവസം തന്നെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ സഹിതം വെളിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

