ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 48-കാരൻ കൊല്ലപ്പെട്ടു (Leopard Attack Uttarakhand). ജംല ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ചിവാലു ഗ്രാമത്തിൽ നിന്നുള്ള പ്രകാശ് ലാൽ എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പുള്ളിപ്പുലിയെ പിടികൂടാനോ വെടിവെച്ചുകൊല്ലാനോ വനംവകുപ്പ് ഉത്തരവിട്ടു.
മറ്റൊരു ഗ്രാമത്തിൽ നിർമ്മാണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മേസ്തിരിയായ പ്രകാശ് ലാൽ. റോഡരികിൽ പതുങ്ങിയിരുന്ന പുള്ളിപ്പുലി പെട്ടെന്ന് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. മൃതദേഹം റോഡിൽ നിന്നും 50 മീറ്ററോളം അകലെയുള്ള കുറ്റിക്കാട്ടിലേക്ക് പുലി വലിച്ചിഴച്ചു കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെയാണ് വനപാലകരും നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവമറിഞ്ഞെത്തിയ വനപാലകരെ പ്രകോപിതരായ ഗ്രാമവാസികൾ തടഞ്ഞുവെച്ചു. പുലിയെ എത്രയും വേഗം പിടികൂടുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പുനൽകിയ ശേഷമാണ് വനപാലകരെ പോകാൻ അനുവദിച്ചത്. പ്രദേശത്ത് പുള്ളിപ്പുലിയുടെ ശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് സുരക്ഷയില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
പുള്ളിപ്പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കുകയും നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് ആദ്യ ശ്രമമെന്നും അത് പരാജയപ്പെട്ടാൽ വെടിവെച്ചുകൊല്ലാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഗഡ്‌വാൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മഹാതിം യാദവ് അറിയിച്ചു. കൊല്ലപ്പെട്ട പ്രകാശ് ലാലിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
Summary
A 48-year-old mason named Prakash Lal was mauled to death by a leopard in Uttarakhand’s Pauri Garhwal district on Monday evening. The victim was returning home from work when the leopard ambushed him and dragged his body into the bushes.

