ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും സഹവർത്തിത്വത്തെയും ഏറെ പ്രകീർത്തിച്ചിരുന്ന നേതാവായിരുന്നു ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. 1980-കളിൽ അദ്ദേഹം നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെ കർണാടകയിലെ ഒരു ഗ്രാമത്തിലുണ്ടായ ദാരുണമായ സംഭവം ഒരു ആശുപത്രിയുടെ നിർമ്മാണത്തിലേക്ക് നയിച്ച കഥയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയാണ് ഈ അപൂർവ്വ വിവരങ്ങൾ പങ്കുവെച്ചത്.(Khamenei loved India, says Representative of Iran’s Supreme Leader)
1980-കളുടെ തുടക്കത്തിൽ ഖമേനി കർണാടകയിലെ ചിക്ക്ബല്ലപൂർ ജില്ലയിലെ അലിപുര ഗ്രാമം സന്ദർശിച്ചിരുന്നു. ആ സമയത്ത് ആശുപത്രി സൗകര്യങ്ങളുടെ കുറവ് മൂലം ചികിത്സ ലഭിക്കാതെ ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഒരു ഗർഭിണി മരിക്കാനിടയായി. ഈ വിവരം അറിഞ്ഞ ഖമേനി അത്യന്തം ദുഃഖിതനാവുകയും ആ ഗ്രാമത്തിൽ ഒരു ആശുപത്രി നിർമ്മിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ തീരുമാനിക്കുകയും ചെയ്തു. ആ വാഗ്ദാനം യാഥാർത്ഥ്യമാവുകയും അലിപുരയിൽ പിന്നീട് ആശുപത്രി ഉയരുകയും ചെയ്തു.
ഖമേനിയുടെ ഇന്ത്യയോടുള്ള ബന്ധം വെളിപ്പെടുത്തുന്ന ചില പ്രധാന കാര്യങ്ങൾ ഇലാഹി വിവരിച്ചു. കേവലം 22-23 വയസ്സുള്ളപ്പോൾ ഖമേനി പേർഷ്യൻ ഭാഷയിൽ എഴുതിയ ആദ്യ പുസ്തകം ഇന്ത്യയെക്കുറിച്ചായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി 20 മിനിറ്റ് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇന്ത്യയുടെ പൈതൃകത്തെയും തത്ത്വചിന്തയെയും കുറിച്ചുള്ള ചർച്ചകൾക്കിടെ ഒന്നര മണിക്കൂറിലധികം നീണ്ടുപോയി.
ഹൈദരാബാദ് സന്ദർശനത്തിനിടെ ചാർമിനാറിനെക്കുറിച്ചും ജമാ മസ്ജിദിനെക്കുറിച്ചും ഗൈഡ് നൽകിയ ചരിത്രപരമായ തെറ്റുകൾ ഖമേനി തിരുത്തി നൽകി എന്നത് അദ്ദേഹത്തിന്റെ അഗാധമായ വായനയെ സൂചിപ്പിക്കുന്നു. വൈവിധ്യമാർന്ന മതവിഭാഗങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന ഇന്ത്യയെ ലോകത്തിന് തന്നെ മാതൃകയായാണ് അദ്ദേഹം കണ്ടിരുന്നത്. ഇന്ത്യൻ കവിതകളോടും സാഹിത്യത്തോടും വലിയ ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം പലപ്പോഴും ഇന്ത്യൻ കവികളെ ഇറാനിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. ഇന്ത്യയും ഇറാനും തമ്മിൽ എന്നും ശക്തമായ സൗഹൃദം പുലർത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും ഇലാഹി ഓർമ്മിച്ചു.

