ന്യൂഡൽഹി: എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. ഉൾപ്പെടുത്തിയ പാഠഭാഗത്തിനെതിരെ സുപ്രീം കോടതി അതീവ ആശങ്ക രേഖപ്പെടുത്തി (Judicial Defamation Row NCERT New Syllabus). ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിഷയത്തിൽ കോടതി സ്വമേധയാ നടപടി സ്വീകരിച്ചേക്കും.
കോടതികളുടെ ഘടനയെയും പങ്കിനെയും കുറിച്ച് വിശദീകരിച്ചിരുന്ന പഴയ പാഠഭാഗങ്ങൾക്ക് പകരമായാണ് ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന പുതിയ വിഭാഗം എൻ.സി.ഇ.ആർ.ടി. ഉൾപ്പെടുത്തിയത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഗ്വിയും ചൊവ്വാഴ്ച ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ചീഫ് ജസ്റ്റിസ് കർശന നിലപാട് സ്വീകരിച്ചത്. എല്ലാ ഹൈക്കോടതി ജഡ്ജിമാരും ബാർ അസോസിയേഷനും ഈ പാഠഭാഗത്തിൽ അസ്വസ്ഥരാണെന്നും ഇതൊരു ആസൂത്രിതമായ നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് തന്നെ വിരുദ്ധമാണ് ഈ പാഠഭാഗമെന്ന് ജസ്റ്റിസ് ബാഗ്ചിയും അഭിപ്രായപ്പെട്ടു.
Summary: The Supreme Court expressed “grave concern” over an NCERT Class 8 textbook chapter discussing corruption in the judiciary.

