ശ്രീനഗർ: മുൻ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിലും ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക നടപടികളിലും പ്രതിഷേധിച്ച് ജമ്മു കശ്മീർ നിയമസഭയിൽ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അംഗങ്ങളുടെ വൻ പ്രതിഷേധം (J&K Assembly Protest Iran War). വെള്ളിയാഴ്ച സഭ സമ്മേളിച്ചയുടനെ ഖമേനിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും എൻസി എംഎൽഎമാർ നടുത്തളത്തിലിറങ്ങിയത് സഭാനടപടികളെ തടസ്സപ്പെടുത്തി.
നാഷണൽ കോൺഫറൻസ് നേതാക്കൾ ഇറാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ ബിജെപി അംഗങ്ങൾ ഇതിനെതിരെ രംഗത്തെത്തി. ഇതോടെ സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് എംഎൽഎ ഇർഫാൻ ഹാഫിസ് ലോണും ബിജെപി എംഎൽഎ യുധ്വീർ സേതിയും തമ്മിൽ സഭയ്ക്കുള്ളിൽ ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ഇടപെടേണ്ടി വന്നു. തർക്കം രൂക്ഷമായതിനെത്തുടർന്ന് സഭ താൽക്കാലികമായി നിർത്തിവെച്ചു.
ഇറാനിലെ ഭരണമാറ്റം സൈനികാക്രമണത്തിലൂടെയല്ല ഉണ്ടാകേണ്ടതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. “ഒരു രാജ്യത്തെ ഭരണം ആര് വേണമെന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. വ്യോമാക്രമണത്തിലൂടെ ഭരണം മാറ്റാൻ കഴിയില്ല,” അദ്ദേഹം വ്യക്തമാക്കി. ഖമേനിയുടെ വധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28-ന് നടന്ന സംയുക്ത സൈനിക നീക്കത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്.
Summary: The Jammu and Kashmir Assembly witnessed chaotic scenes on Friday as National Conference (NC) MLAs protested against the killing of Iranian Supreme Leader Ayatollah Khamenei and the ongoing US-Israel strikes in Iran. Carrying portraits of Khamenei and chanting slogans, NC members clashed with BJP MLAs, leading to a brief adjournment.

