ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണമായിരിക്കെ, പാകിസ്താൻ അതിർത്തിക്ക് സമീപം വൻ വ്യോമാഭ്യാസത്തിനൊരുങ്ങി ഇന്ത്യൻ വ്യോമസേന. മാർച്ച് 5 മുതൽ 12 വരെ രാജസ്ഥാൻ-സിന്ധ് അതിർത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് സൈനിക അഭ്യാസം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ ‘നോട്ടാം’ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.(India’s air exercise on the Pakistani border, Pakistan in deep concern)
ഇന്ത്യയുടെ ഈ നീക്കം പാകിസ്താൻ പ്രതിരോധ വിഭാഗത്തിനിടയിൽ കനത്ത ആശങ്കയുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കൂടുതൽ വ്യോമ-കരസേനാ വിഭാഗങ്ങളെ പാകിസ്താൻ അതിർത്തിയിൽ വിന്യസിച്ചു കഴിഞ്ഞു. നിലവിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തികളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനൊപ്പം അറബിക്കടലിലും നിരീക്ഷണം ശക്തമാക്കേണ്ടി വരുന്നത് പാക് സൈന്യത്തെ വലിയ സമ്മർദ്ദത്തിലാക്കുന്നു.
ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യ നടത്തുന്ന ഈ സൈനിക നീക്കത്തിന് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം ഇടയ്ക്കിടെ നോട്ടാം മുന്നറിയിപ്പ് നൽകി ഇന്ത്യ നടത്തുന്ന അഭ്യാസങ്ങളെ തങ്ങൾക്കുള്ള നേരിട്ടുള്ള മുന്നറിയിപ്പായാണ് പാകിസ്താൻ കണക്കാക്കുന്നത്. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചോ വ്യോമപാതയിലെ മാറ്റങ്ങളെക്കുറിച്ചോ പൈലറ്റുമാർക്കും വിമാനക്കമ്പനികൾക്കും നൽകുന്ന ഔദ്യോഗിക അറിയിപ്പാണ് നോട്ടീസ് ടു എയർ മിഷൻ.

