ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുകയെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.(India-US trade deal, Indian team to visit US next week for crucial talks)
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈ ആഴ്ച പൂർത്തിയാകും. പകരമായി യുഎസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ പൂജ്യം ശതമാനമായി കുറയ്ക്കും. കൂടാതെ, 500 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾ അധികമായി ഇന്ത്യ വാങ്ങും.
റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചതാണ് ഈ കരാറിലെ ഏറ്റവും നിർണ്ണായകമായ രാഷ്ട്രീയ തീരുമാനം. വ്യാപാര കരാർ സംബന്ധിച്ച ഓൺലൈൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാർച്ച് അവസാനത്തോടെ ഔദ്യോഗികമായി കരാർ ഒപ്പുവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാജേഷ് അഗർവാൾ വ്യക്തമാക്കി. മാർച്ച് പകുതിയോടെ അന്തിമ കരാർ സാധ്യമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.



