ന്യൂഡൽഹി: ആധുനിക യുദ്ധവിമാനങ്ങളുടെയും ആയുധങ്ങളുടെയും അദൃശ്യ കവചമായ ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയെ തകർക്കാൻ ശേഷിയുള്ള അതിനൂതന റഡാർ സംവിധാനങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. നിലവിലെ ഗാലിയം നൈട്രൈഡ് റഡാറുകൾക്ക് പിന്നാലെ, അതിനേക്കാൾ കരുത്തുറ്റ ഗാലിയം ഓക്‌സൈഡ് സെമികണ്ടക്ടർ അധിഷ്ഠിത സാങ്കേതികവിദ്യയിലേക്കാണ് രാജ്യം ചുവടുവെക്കുന്നത്.(India to challenge stealth aircraft, DRDO with new radar technology )
ഡി ആർ ഡി ഒ ആണ് ഈ വിപ്ലവകരമായ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എസ് സു പി എൽ, ഐഐടി റോപ്പഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. ആറാം തലമുറ യുദ്ധവിമാനങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ സാങ്കേതികവിദ്യ ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
സൂര്യപ്രകാശത്തിന്റെ ഇടപെടലില്ലാതെ തന്നെ വിമാനങ്ങളുടെ എൻജിനിൽ നിന്നുള്ള താപവും പുകയും പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളെ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. സ്റ്റെൽത്ത് വിമാനങ്ങൾക്ക് റഡാർ തരംഗങ്ങളിൽ നിന്ന് മറയാമെങ്കിലും എൻജിൻ പുറത്തുവിടുന്ന ഇത്തരം അടയാളങ്ങളെ മറയ്ക്കുക അസാധ്യമാണ്. ഗാലിയം നൈട്രൈഡിനേക്കാൾ ഉയർന്ന വോൾട്ടേജിലും ഇലക്ട്രിക് ഫീൽഡിലും പ്രവർത്തിക്കാൻ ഇതിന് കഴിയും. ഇത് റഡാറുകളുടെ സിഗ്നൽ ശേഷി വർദ്ധിപ്പിക്കുകയും വലിപ്പം കുറയ്ക്കുകയും ചെയ്യുന്നു.
വികിരണങ്ങളെ പ്രതിരോധിക്കാനുള്ള ഉയർന്ന ശേഷി ഉള്ളതിനാൽ ഉപഗ്രഹങ്ങൾ വഴിയുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് ഇത് ഏറെ അനുയോജ്യമാണ്. ഗാലിയം ഓക്‌സൈഡ് സാങ്കേതികവിദ്യയിൽ ചൈന നിലവിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 360 മുതൽ 600 കിലോമീറ്റർ വരെ ദൂരെയുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ ശേഷിയുള്ള റഡാറുകൾ ചൈന പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. ലോകത്തെ ഗാലിയം നിക്ഷേപത്തിന്റെ 90 ശതമാനവും ചൈനയുടെ കൈവശമാണെന്നത് ആഗോളതലത്തിൽ ആശങ്കയുയർത്തുന്നുണ്ട്.

