ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നാം ദിവസമാണ് ഈ നിർണ്ണായക നീക്കം.(India-Bangladesh relations thaw, Visa services resumed)
കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യാവിരുദ്ധ നിലപാടുണ്ടായിരുന്ന യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇത് നയതന്ത്ര തലത്തിൽ വലിയ പിരിമുറുക്കത്തിന് കാരണമാവുകയും സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.
മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തിന് പിന്നാലെ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി സർക്കാർ അധികാരത്തിലെത്തിയത് ഇന്ത്യയുമായുള്ള ബന്ധത്തിൽ ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കി. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള വിസ സേവനങ്ങൾ ഇന്ത്യക്കാർക്കായി പുനഃസ്ഥാപിച്ചു. ബംഗ്ലാദേശികൾക്കുള്ള വിസ സേവനങ്ങൾ ഇന്ത്യയും ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

