ന്യൂഡൽഹി: ഇന്ത്യയിൽ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ജനുവരി 1 മുതൽ മാർച്ച് 15 വരെയുള്ള ആദ്യ 74 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം 170 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 140 ആയിരുന്നു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.(Increase in custodial deaths in the country, 170 deaths reported in 74 days)
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ നടന്നത് ബിഹാറിലാണ്; 19 മരണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ രാജസ്ഥാനിൽ 18 മരണങ്ങളും ഉത്തർപ്രദേശിൽ 15 മരണങ്ങളും രേഖപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 14 വീതം മരണങ്ങളാണ് നടന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാട്ടിൽ ഏഴും തെലങ്കാനയിൽ അഞ്ചും കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ ഇതേ കാലയളവിൽ മൂന്ന് മരണങ്ങളാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021-22 കാലയളവിൽ 176 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം പിന്നീട് കുറഞ്ഞുവന്ന കണക്കുകൾ വീണ്ടും ഉയരുന്നത് ഗൗരവകരമായാണ് വിലയിരുത്തപ്പെടുന്നത്.

