മുംബൈ: ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കൻ, വെസ്റ്റ് ഇൻഡീസ് താരങ്ങളോട് വിവേചനം കാണിച്ചെന്ന ആരോപണം തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC Rejects Bias Claims T20 World Cup). സെമി ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് ടീം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങിയപ്പോൾ, തങ്ങളെ പത്ത് ദിവസത്തോളം ഇന്ത്യയിൽ താമസിപ്പിച്ചത് നീതികേടാണെന്ന താരങ്ങളുടെ പരാതിയിലാണ് ഐസിസിയുടെ വിശദീകരണം.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതാണ് യാത്രാ തടസ്സത്തിന് കാരണമായത്. എന്നാൽ ഇംഗ്ലണ്ട് ടീമിന് മാത്രം വേഗത്തിൽ യാത്രാ സൗകര്യം ഒരുക്കിയത് വിവേചനമാണെന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്കും ഡേവിഡ് മില്ലറും ആരോപിച്ചിരുന്നു. “മറ്റു ചില ടീമുകൾക്ക് ഐസിസിയിൽ കൂടുതൽ സ്വാധീനമുണ്ടോ?” എന്നായിരുന്നു ഡി കോക്കിന്റെ ചോദ്യം. തങ്ങളെ ഇരുട്ടിൽ നിർത്തിയെന്നും വീട്ടിൽ പോകാൻ അതിയായ ആഗ്രഹമുണ്ടെന്നും വിൻഡീസ് പരിശീലകൻ ഡാരൻ സമിയും സോഷ്യൽ മീഡിയയിൽ കുറിച്ചു.
സുരക്ഷയ്ക്കും പ്രായോഗികതയ്ക്കും മാത്രമാണ് മുൻഗണന നൽകിയതെന്ന് ഐസിസി ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഓരോ രാജ്യത്തേക്കുമുള്ള യാത്രാ സാഹചര്യങ്ങളും റൂട്ടുകളും വ്യത്യസ്തമാണെന്നും ഇംഗ്ലണ്ടിന്റെ കാര്യവുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്നും ഐസിസി വ്യക്തമാക്കി. താരങ്ങളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാതെ യാത്ര അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കൗൺസിൽ.
ദക്ഷിണാഫ്രിക്കൻ ടീം ബുധനാഴ്ച മുതൽ നാട്ടിലേക്ക് തിരിച്ചുതുടങ്ങി. അടുത്ത 36 മണിക്കൂറിനുള്ളിൽ മുഴുവൻ പേരും മടങ്ങുമെന്ന് ഐസിസി അറിയിച്ചു. വെസ്റ്റ് ഇൻഡീസ് ടീമിലെ പകുതിയോളം പേർ ഇതിനോടകം യാത്ര തിരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടും. ചാർട്ടർ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് പല ബാച്ചുകളായി കൊമേഴ്സ്യൽ വിമാനങ്ങളിലാണ് താരങ്ങൾ മടങ്ങുന്നത്.

