അഹമ്മദാബാദ്: പോർബന്തറിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ (IMBL) ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി (Gujarat Drug Bust 2026). 203 കിലോ തൂക്കം വരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരിയാണ് (മെത്താംഫെറ്റാമൈൻ എന്ന് സംശയിക്കുന്നു) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാൻ സ്വദേശികളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.
ഇറാന്റെ കൊണാർക്ക് തുറമുഖത്ത് നിന്ന് ‘ഹാജി ഫിദ’ എന്ന ലഹരിക്കടത്തുകാരൻ ഒരു സ്പീഡ് ബോട്ട് വഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് അയക്കുന്നുണ്ടെന്ന് എടിഎസ് എസ്പി കെ.കെ. പട്ടേലിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 16-ന് അർദ്ധരാത്രിയോടെ കോസ്റ്റ് ഗാർഡ് കപ്പൽ സ്പീഡ് ബോട്ടിനെ പിന്തുടർന്ന് പിടികൂടി. തീരത്തുനിന്ന് 140 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു ഈ സാഹസിക നീക്കം.
ഇറാനിലെ ചാബഹാർ സ്വദേശികളായ അബ്ദുൽ മജീദ് ഇസ്മായിൽ, അബ്ദുൽ സത്താർ ഖാദർബക്ഷ് എന്നിവരാണ് പിടിയിലായത്. ഇവർ ബലോച്ചി ഭാഷയാണ് സംസാരിക്കുന്നത്. കടൽ മധ്യത്തിൽ വെച്ച് ഈ ലഹരിമരുന്ന് ഒരു ഇന്ത്യൻ ബോട്ടിലേക്ക് കൈമാറാനും അവിടെ നിന്ന് പഞ്ചാബിലേക്ക് എത്തിക്കാനുമായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
പിടിയിലായ പ്രതികളെയും ബോട്ടിനെയും പോർബന്തറിലെത്തിച്ചു. പിടിച്ചെടുത്ത രാസവസ്തു ഏതാണെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് ലാബിലേക്ക് (FSL) അയച്ചിട്ടുണ്ട്.



